Kadhajalakam is a window to the world of fictional writings by a collective of writers

സൈലന്റ് നൈറ്റ് ഹോളി നൈറ്റ്

സൈലന്റ് നൈറ്റ് ഹോളി നൈറ്റ്

വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.

- എബ്രായർക്ക് എഴുതിയ ലേഖനം 11:1

-ആമുഖം-

ഒരിക്കൽ ദൈവം ഗബ്രിയേൽ മാലാഖയോട് പറഞ്ഞു, " ഗബ്രിയേലേ നീ ഏതാനും വർഷങ്ങൾ ഭൂമിയിൽ ചെന്നു വസിക്ക"

നോർത്താംപ്റ്റണിലെ റ്റളിവർ-മാർഗററ്റ് ദമ്പതികൾക്ക് ഒരു ആൺ കുഞ്ഞ് പിറന്നു. തന്റെ ചെറുമകളുടെ കുഞ്ഞിനെ കാണാൻ ഭാഗ്യമില്ലാതെ, ലോകത്തെ വിട്ടുപിരിയേണ്ടി വന്ന മുത്തശ്ശിയുടെ ആഗ്രഹ പ്രകാരം, കുഞ്ഞിന് ജെറോം എന്ന് പേരിടാൻ കുടുംബത്തിലെ എല്ലാവർക്കും സന്തോഷവും സമ്മതവുമായിരുന്നു.

*         *         *       *        *       *

"മോം, അതാ ഒരു ഹോക്ക്! ഹോക്ക്! ഹ ഹ ഞാൻ കണ്ടില്ലെന്നാണതിന്റെ വിചാരം. മരത്തിനിടയിൽ ഒളിച്ചിരിക്കുകയായിരുന്നു. മുകളിലോട്ട് പറന്നു"  ആശുപത്രി വാർഡിലെ ജനാലക്കഭിമുഖമായി നിന്നിരുന്ന പൈൻ മരങ്ങളെ നോക്കി ജെറോം വിളിച്ചു പറഞ്ഞു.

രാവിലെ കണ്ണു തിരുമ്മിക്കൊണ്ട്, ജെറോം ജനലിനിടയിലൂടെ തലയിട്ട് സൺഷെയ്ഡിലെ പ്രാവിൻ മുട്ടകൾ വിരിഞ്ഞിട്ടുണ്ടോ എന്ന് ഒളിഞ്ഞു നോക്കി. എന്നിട്ട് നാക്കുനീട്ടി പ്രാവിനെ കോക്രി കാണിച്ചിട്ട് പതുക്കെ തലയൂരി. തലയിണയ്ക്കടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കാറെടുത്ത് "വ്റൂം" എന്ന ശബ്ദത്തോടെ ഭിത്തിയിലൂടെ  രണ്ട് റൗണ്ട് ഓടിച്ചു. അതിനുശേഷം കട്ടിലിന്റെ അരികിലൂടെ ഓടിച്ച് മേശപ്പുറത്തെ മെഡിസിൻ ബോക്സിൽ പാർക്ക് ചെയ്തു. അതാണ് ഗരാജ്. മമ്മി കാണുകയാണെങ്കിൽ എടുത്തുമാറ്റും. അതിനാൽ കാറുകളെല്ലാം തലയിണക്ക് കീഴിലാണ് വയ്ക്കാറ്.

കാതെലീൻ ആന്റി സമ്മാനിച്ച ഫെറാറിയുടെ ആ ചുവന്ന കാറുണ്ടായിരുന്നെങ്കിൽ പൊടിപൊടിച്ചേനേ. ആശുപത്രിയിലേക്ക് വരാൻ നേരത്ത് അതെടുത്ത് വയ്ക്കാൻ മറന്നേ പോയി. അതിന്റെ ഒരു വീലിന് അല്പം റിപ്പയറുമുണ്ട്. എല്ലാ ദിവസവും ഡാഡിയോട് പറയും കാറും ടൂൾ ബോക്സും കൂടി കൊണ്ട് വരാൻ. ഡാഡി  മറക്കും.

"മോം, കാർ ഇന്നും കൊണ്ട് വന്നില്ലെങ്കിൽ ഞാൻ മരുന്ന് തുപ്പിക്കളയും. ഷുവർ. ആ പുതിയ ഷേർഖാനെയും വേണം. സാം വീട്ടിൽ വരുകയാണേൽ അവനതെടുക്കും. അവനാള് ഇത്തിരി പ്രശ്നക്കാരനാ"

"ആരുമെടുക്കില്ല ജെറോം" ടാബിൽ, മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ അമ്മ മാർഗററ്റ് പറഞ്ഞു.

വീട്ടിൽ പോകുന്നതിനെക്കുറിച്ചും വരാനിരിക്കുന്ന ക്രിസ്തുമസ്സിനെക്കുറിച്ചുമായിരുന്നു ജെറോമിന്റെ ചിന്ത. വീട്ടിൽ പോയിട്ടു വേണം മുറ്റത്തെ പൈൻ മരങ്ങൾക്കിടയിലൂടെ വേ ബോർഡിൽ പറക്കാൻ. സാമിനോടുള്ള ഒരു പന്തയമാണത്. എനിക്ക് വേ ബോർഡ് ബാലൻസില്ലെന്നാണവന്റെ വിചാരം.

സാം അല്പം തടിച്ചിട്ടാണ്. വേ ബോർഡ് പോയിട്ട് അവന് സൈക്കിൾ ചവിട്ടാൻ പോലും നേരെ അറിയില്ല. തന്റെ വീട്ടിൽ മൂന്ന് പൈൻ മരങ്ങളുണ്ട്. അയൽപക്കത്തെ അവന്റെ വീട്ടിൽ ഒരു കുറ്റിച്ചെടി പോലുമില്ല. ഞങ്ങളുടെ ആപ്പിൾ മരവും പെയറും, ഏതാനും നാളുകൾ കഴിഞ്ഞാൽ വലുതാവാനിരിക്കുന്നതെയുള്ളു. തനിക്ക് ചൈനീസ് പട്ടം പറത്താനറിയാം. തന്റെ പക്കലുള്ള കളിപ്പാട്ടങ്ങളുടെ നാലിലൊന്നു പോലും അവനില്ല. ആകെയുള്ളത് ഒരു പൊളിഞ്ഞ ട്രക്കാണ്. തനിക്കാണെങ്കിൽ ഒരു പെട്ടി നിറയെ പുതു പുത്തൻ കാറുകളുടെ കളക്ഷനുണ്ട്. അവന്റെ അനുജത്തി ലൂയിസക്ക്, ഫ്രോസന്റെ ഒരു ചപ്പടാഞ്ചി പാവ മാത്രമാണുള്ളത്. അതിലാണെങ്കിൽ ശരിക്ക് പാട്ടും കേൾക്കില്ല. അല്ലെങ്കിൽ തന്നെ ആർക്കുവേണം ഈ പാവകൾ! തനിക്കിതാ പാരീസിൽ പോകുമ്പോൾ ലെഗോസും വീഡിയോ ഗെയിമും കിട്ടാനിരിക്കുകയാണ്. എന്നാലും ലൂയിസ  മിടുക്കിയാണ്. പക്ഷെ നാണം കുണുങ്ങിയെന്നൊരു ദോഷമവൾക്കുണ്ട്.

സാമിനോടും ലൂയിസയോടും കളിക്കുമ്പോൾ ചിലപ്പോഴൊക്കെ ജെറോം വീമ്പിളക്കും. തന്റെ കളിപ്പാട്ടങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചുമൊക്കെ.

"ക്രിസ്തുമസ്സ് വരുമ്പോൾ കേക്കുണ്ടാക്കി ഞങ്ങൾ പാരീസിൽ പോകുമല്ലോ" അവൻ പറയും.

എന്നാൽ ഇതിനെല്ലാം സാം ഒരു ഉപായം കണ്ടു വച്ചിട്ടുണ്ട്.

"നിനക്കിതൊക്കെ ഉണ്ടായിരിക്കാം. പക്ഷെ നിനക്കൊരു അനുജത്തിയില്ല. എനിക്കനുജത്തിയുണ്ട്. പുന്നാര ലൂയിസ. നീ എന്റെ അനുജത്തിയോട് കളിക്കണ്ട, പോടാ" എന്നങ്ങ് തുറന്നടിച്ച് പറയും.

ഇതു കേൾക്കുമ്പോൾ ജെറോം തലകുനിച്ച് അനങ്ങാതെ നിൽക്കും. കണ്ണുനിറയുന്നു എന്ന് തോന്നുമ്പോൾ വീട്ടിലോട്ടൊരു ഓട്ടം വച്ചു കൊടുക്കും. വീട്ടിൽ ചെന്ന് മാർഗററ്റിന്റെ വയറ്റത്തിട്ട് ചടപടാ എന്നിടിക്കും. അനുജത്തിയെ കൊടുക്കാത്തതിലുള്ള ദേഷ്യം തീർക്കുകയാണ്.അമ്മയുടെ  കൈവിരൽ പിടിച്ച് കടിച്ചമർത്തും. ദേഷ്യം തീരുമ്പോൾ കളിപ്പാട്ടപ്പെട്ടി തുറന്ന് ഒരു ജിറാഫിനേയും രണ്ട് ദിനോസറുകളേയും പുറത്തിറക്കും. ഒരു ഡസൻ കാറുകളും നിരത്തി വച്ച് കളി തുടങ്ങും.മാർഗററ്റ് ക്രൂശിത രൂപത്തിലേക്ക്  നിസ്സഹായതയോടെ നോക്കി നിൽക്കും.

"മോം, നമ്മൾ എന്നാ വീട്ടിൽ പോണേ?"

കട്ടിലിൽ കിടന്നുകൊണ്ട് ജെറോം ചോദിച്ചു.

"മരുന്നുകളെല്ലാം തീർന്നാലുടൻ" മാർഗററ്റ് മറുപടി പറഞ്ഞു. തുടർന്നവർ റ്റാബിൽ നിന്ന് മുഖമുയർത്തി മകനെ സ്നേഹത്തോടും വേദനയോടും ഒന്നു നോക്കി.

*         *         *       *        *       *

പ്രസരിപ്പ് നിറഞ്ഞ ഒരു ശൈത്യകാലത്ത്,  ആർദ്രവും ശാന്തവുമായൊരു പ്രഭാതത്തിലാണ് മാർഗററ്റ്,  ജോൺ റ്റളിവറെ ആദ്യമായിക്കണ്ടത്.

മഞ്ഞുമൂടിക്കിടന്ന റഗ്ഡ് ക്രോസ് ലെയിനിന്റെ രണ്ടാമത്തെ വളവിൽ, വലതുഭാഗത്തെ  റ്റളിവറിന്റെ " ഹോംസാഗാ" എന്ന കൊച്ച് സൂപ്പർമാർക്കറ്റിൽ വച്ച്.  തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം നടന്നിട്ടുള്ളത് ക്രിസ്തുമസ്സ് കാലത്താണെന്ന് മാർഗററ്റ് കണ്ടെത്തിയിരുന്നു. താൻ ജനിച്ചത് തന്നെ ഒരു ഡിസംബറിലാണ്. ക്രിസ്തുമസ്സ് കാലം പ്രതീക്ഷകളുടേയും സ്വപ്നസാക്ഷാത്കാരത്തിന്റെയും കാലമാണെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്നതിനാൽ ജീവിതത്തിലെടുക്കേണ്ട തീരുമാനങ്ങൾക്കെല്ലാം വേണ്ടി മാർഗററ്റ് ഡിസംബർ മാസങ്ങൾ മാറ്റിവച്ചു.

റഗ്ഡ് ക്രോസ് ലെയിനിന്റെ  ഇടതുഭാഗത്തെ പള്ളിയിൽ അന്ന് പ്രാർത്ഥനാ മണി മുഴങ്ങുന്നുണ്ടായിരുന്നു.

'ഈ ജോലിയെങ്കിലും തരപ്പെടുമായിരിക്കും'.മഞ്ഞുമൂടിക്കിടക്കുന്ന ഫുഡ്പാത്തിലൂടെ നടക്കുമ്പോൾ മാർഗററ്റ് മനസ്സിൽ പ്രതീക്ഷവച്ചു. ബൂട്ടിനേയും തുളച്ചു കയറുന്ന തണുപ്പ്. എന്നാലും സമയത്ത് തന്നെ അവിടെയെത്തണം. ജോലി കിട്ടുകയാണെങ്കിൽ ക്രിസ്തുമസ്സിന് ചെറിയൊരു തുക ബോണസ്സായി കിട്ടാനിടയുണ്ട്. ആലീസ് മുത്തശ്ശിക്ക് ഒരു ജോഡി ചെരുപ്പുകൾ സമ്മാനിക്കാം. ക്രിസ്തുമസ്സിന് അതിഥികളാരെങ്കിലും വരുകയാണെങ്കിൽ അല്ലലില്ലാതെയും കഴിയാം. മാർഗററ്റ് മനസ്സിൽ വിചാരിച്ചു.

അഞ്ചുമിനിട്ടിന് മുമ്പ് തന്നെ എത്താൻ കഴിഞ്ഞു. സൂപ്പർ മാർക്കറ്റിൽ ഏതാണ്ട് ഇരുപത്തേഴോളം വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനിരുപ്പുണ്ട്.

"ഞാൻ മാർഗററ്റാണ്. ഇന്നലെ  ഫോണിൽ വിളിച്ചിരുന്നു. പത്രത്തിലെ പരസ്യം കണ്ട്..."

"ഓ യെസ് മിസ് മാർഗററ്റ്.. കമിൻ കമിൻ പ്ലീസ്"

"ഇതിനുമുമ്പും പരസ്യം നൽകിയിരുന്നു". അയാൾ തുടർന്നു:

"ശമ്പളത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആർക്കും താൽപര്യമില്ല. പപ്പ തുടങ്ങിയ കടയാണ്, ഞാൻ ജനിക്കുന്നതിനും മുമ്പ് . പപ്പ കഴിഞ്ഞവർഷം മരിച്ചു. ഇപ്പോൾ ഞാൻ തന്നെയാണ് കടയിൽ ഇരിക്കാറ്. എനിക്കാണേൽ കാർ റേസിംഗിൽ അല്പം കമ്പമില്ലാതില്ല. ആ നിക്കും ഫ്രെഡിയുമൊക്കെ വന്നു വിളിക്കയാണേൽ ഞാൻ കടയും തുറന്നിട്ടങ്ങ് പോകും". ഇതും പറഞ്ഞ് അയാളൊന്ന് ചിരിച്ചു.

"അതുവച്ചാണ് ഒരാളെ അപ്പൊയിന്റ് ചെയ്യാമെന്നു വച്ചത്.കടയിൽ വലിയ ജോലിയൊന്നുമില്ല. കാഷ്യറുടെ ജോലിയേ ഉള്ളു.മിക്കപ്പോഴും ഞാനുണ്ടാകുമിവിടെ. സ്റ്റോക്ക് വരുമ്പോൾ എന്റർ ചെയ്യണം. കണക്കുതീർക്കണം. ആ സമയം സാധനങ്ങളെടുത്ത് വയ്ക്കാൻ രണ്ടു പയ്യൻമാരും വരും. ആദ്യമെനിക്ക് എഴുന്നൂറ് പൗണ്ടേ തരാനുള്ളു. മിസ് മാർഗററ്റിന് സമ്മതമാണെങ്കിൽ..."

ഒരു ശ്വാസം പോലും വിടാതെ അയാൾ പറയുന്നത് കേട്ട് മാർഗററ്റിന് ഉള്ളിൽ ചിരി വന്നു. തന്നെക്കുറിച്ചോ യോഗ്യതയെക്കുറിച്ചോ ഒന്നും ചോദിക്കാതെ..

"എനിക്ക് സമ്മതമാണ്". അവൾ പറഞ്ഞു.

"വളരെ സന്തോഷം മിസ് മാർഗററ്റ്. നാളെത്തന്നെ ജോലിക്കു വന്നോളു. അങ്ങനെയെങ്കിൽ നാളെയെനിക്ക് ലിവർപൂളിൽ റേസിംഗിന് പോകാം. ഇപ്രാവശ്യം ഞാൻ പൊളിക്കും. അല്ലാതെ  മനസ്സ് പാതിയിവിടെയും പാതി സ്റ്റീയറിംഗിലുമായിട്ട് കാര്യമില്ല".

ആഹ്ലാദവും സംഗീതവും നിറഞ്ഞുനിന്ന ക്രിസ്തുമസ്സ് ദിനങ്ങൾ കടന്നു പോയി. നനുത്തതും സാന്ധ്യഭംഗി  പ്രദാനം ചെയ്തിരുന്നതുമായ മഞ്ഞുകാലവും കഴിഞ്ഞു.  ജീവിതത്തിന്റെ പ്രത്യേയശാസ്ത്രം സങ്കീർണ്ണമാണ്. പ്രത്യേകിച്ചൊരു തീരുമാനവും മാർഗററ്റ് അക്കാലത്തെടുത്തില്ല. പൂക്കളിഷ്ടമായിരുന്നതിനാൽ മാർഗററ്റെന്നും കുറേ ലാവൻഡർ പൂക്കൾ കൊണ്ട് വന്ന് കടയിൽ തന്റെ ഡെസ്കിലെ വെയ്സിൽ വച്ചു.

ജോൺ റ്റളിവർ എന്നും രാവിലെ വന്ന് ഷോപ്പ് ക്ലീൻ ചെയ്യും. മാർഗററ്റ് വരുമ്പോൾ അയാൾ തന്റെ ജോലി കഴിഞ്ഞ് ഒരു കോഫിയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും.രണ്ടു കപ്പുകളിലായി കോഫി പകർന്ന്, ഒന്ന് മാർഗററ്റിനു നൽകും. കുറച്ചു സമയം കുശലപ്രശ്നങ്ങളും തമാശകളുമൊക്കെ പറഞ്ഞ്, ചില നിർദ്ദേശങ്ങൾ നൽകി അയാൾ പുറത്തേക്ക് പോകും.കൂട്ടുകാർ വന്നു വിളിക്കുകയാണെങ്കിൽ ധൃതിയിൽ ജാക്കറ്റ് ധരിച്ച് പുറത്തു പോകുന്നതും കാണാം.

കാറോട്ടത്തിൽ ഭ്രാന്താണെങ്കിലും അയാൾക്കൊരു കൂട്ടുകാരിയോ, മദ്യപാനശീലമോ, പുകവലിയോ ഒന്നുമില്ലെന്നത് മാർഗററ്റ് വീക്ഷിച്ചു. ആളൊരു അന്തർമുഖനുമാണ്.

മാർഗററ്റിന്റെ ജീവിതത്തിൽ റ്റളിവർ വലിയ സ്വാധീനം ചെലുത്തിയെന്നുവേണം കരുതാൻ. അടക്കവുമൊതുക്കവുമുള്ള ഒരന്തർമുഖന് സ്വാധീനിക്കാൻ പാകത്തിനുള്ളൊരു ന്യായശാസ്ത്രമേ തന്റെ ജീവിതത്തിലുള്ളു എന്ന് മാർഗററ്റിന് തോന്നി തുടങ്ങിയിരുന്നു. അത്തരത്തിൽ ലളിതമായൊരു നിർവ്വചനം മാത്രമാണല്ലോ തന്റെ ജീവിതം അർഹിക്കുന്നത്. സ്വാധീനം ഏറി വന്നപ്പോൾ മാർഗററ്റ് അറിയാതെ സ്വയം പറഞ്ഞു പോയി:

"അയ്യാളെന്നെ സ്നേഹിച്ചിരുന്നെങ്കിൽ!"

റ്റളിവറുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴെല്ലാം മാർഗററ്റിന് ഹൃദയമിടിപ്പ് കൂടി. ഉത്സാഹവും,  അതേസമയം താൻ അവഗണിക്കപ്പെട്ടു പോകുമോ എന്ന ഭീതിയും ചേർന്നുള്ള സമ്മിശ്ര വികാരവുമുണ്ടായി.

ഒരു ദിവസം ധൃതിയിൽ ജാക്കറ്റ് ധരിച്ചു കൊണ്ടിരുന്ന റ്റളിവറോട് മാർഗററ്റ് ധൈര്യം സംഭരിച്ചങ്ങു പറഞ്ഞു:

"എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇന്ന് കാറോട്ടത്തിന് പോകരുത്"

റ്റളിവർ അമ്പരപ്പോടും സംശയത്തോടും കുറച്ചു നേരം നോക്കി നിന്നു. പിന്നെ ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു. എന്തായാലും അയാളന്ന് കാർ റേസിംഗിനൊന്നും പോയില്ല. ഫ്രെഡിയോടും നിക്കിനോടും സുഖമില്ലെന്ന് ഒഴികഴിവു പറഞ്ഞുകളഞ്ഞു.

പിന്നേയും ഏതാനും മാസങ്ങൾ  കഴിഞ്ഞിട്ടാണ്  അയാളും പ്രണയം തുറന്നു പറഞ്ഞത്.

" ഒരു കഫറ്റേറിയയിൽ അപ്പുറവുമിപ്പുറവുമിരുന്ന് അഞ്ചു മണിക്കൂറോളം ഹൃദയം തുറന്ന് സംസാരിച്ചതിന് ശേഷമാണ് ഞങ്ങൾ പ്രണയമുറപ്പിച്ചതമ്മൂമ്മേ.. തിരിയെ കടയിൽ വന്ന് ആദ്യമായി ചുംബിക്കുന്നതിന് മുമ്പ് ഞാൻ പറഞ്ഞു, ഞങ്ങൾ വെൽഷ് വംശജാരാണെന്നും മറ്റും. ജോൺ നല്ലവനാണമ്മൂമ്മേ..ഹൃദയശുദ്ധിയുള്ളയാൾ"  മാർഗററ്റ് ആലീസ് മുത്തശ്ശിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

ആ വർഷത്തെ ക്രിസ്തുമസ്സ് കാലത്താണ് വിവാഹം നടന്നത്. മൂത്ത സഹോദരി കാതെലീനെ ഫ്രാൻസിൽ നിന്നുള്ള ഒരു റയിൽവേ ഉദ്യോഹസ്ഥൻ വിവാഹം കഴിച്ചിരുന്നു.വിവാഹദിവസം രാവിലെ പെയ്ത മഴയെക്കുറിച്ചും തന്നെ എടുത്തുകൊണ്ട് വീട്ടിലേക്ക് കയറുന്നതിനിടയിൽ ജോണിന്റെ കാലൊന്ന് തെന്നിയതിനെക്കുറിച്ചും പറഞ്ഞ്  പിൽക്കാലത്ത് മാർഗററ്റ് ചിരിക്കുമായിരുന്നു.

സന്മാർഗവും ദൈവവിശ്വാസവുമാണ് കുടുംബജീവിതത്തിലെ സന്തോഷത്തിനാധാരമെന്ന് മാർഗററ്റ് കരുതി. യൗവനത്തിലെ എടുത്തുചാട്ടങ്ങളിൽ നിന്നും മാറ്റി വിശ്വാസത്തിന്റെ പാതയിലേക്ക് ഭർത്താവിനെ കൊണ്ടുവരേണ്ടതും തന്റെ കടമയാണെന്ന് അവൾ വിശ്വസിച്ചു.

ഒരിക്കൽ നിക്കും ഫ്രെഡിയും വന്നു വിളിച്ചപ്പോൾ മാർഗററ്റ് പറഞ്ഞു.

"വരൂ. ഞാനൊരു കോഫിയുണ്ടാക്കിത്തരാം. ഇവിടെയൊരു കാറോട്ടക്കാരൻ ജോണുണ്ടായിരുന്നു പണ്ട്. ഇപ്പോളില്ല. ഇപ്പോളയാളൊരു കെട്ടിയവനാണ്. കാറോട്ടമൊക്കെ മതി. നിങ്ങളും ആരെയെങ്കിലുമൊക്കെ കണ്ടുപിടിച്ചൊരു ജീവിതം തുടങ്ങാൻ നോക്ക്. അലഞ്ഞു തിരിഞ്ഞു നടക്കാതെ"

വിശ്വാസങ്ങളൊന്നും കാര്യമാക്കാതെ നടന്നിരുന്ന ജോണിനെ മാർഗററ്റ് നിർബന്ധിച്ച് കുർബാനകളിൽ പങ്കെടുപ്പിച്ചു. ഞായറാഴ്ചപ്പള്ളിയിലും മറ്റു പ്രാർത്ഥനാ യോഗങ്ങളിലും അവർ ഒരുമിച്ച് പങ്കെടുത്തു.

പിന്നെയും ക്രിസ്തുമസ്സുകളും ശിശിരകാലങ്ങളും കടന്നു പോയി.  സന്തോഷകരമായൊരു ജീവിതം സമ്മാനിച്ചതിന് കരുണാമയനായ ദൈവത്തോട് കടപ്പെട്ടിരിക്കുമ്പോഴും, ഒരമ്മയാകാൻ കഴിയാത്തതിലുള്ള നൊമ്പരം ഹൃദയത്തിൽ നിറഞ്ഞുനിന്നു. തുന്നിത്തീർത്ത കുഞ്ഞുടുപ്പുകളും പഠിച്ച താരാട്ടുപാട്ടുകളും സ്മൃതിയിലെവിടേയോ മറഞ്ഞു കിടന്നു.  എന്നാൽ അതല്ല, തന്റെ കുഞ്ഞിനെക്കാണാൻ കഴിയാതെ ആലീസ് മുത്തശ്ശി തങ്ങളെയെല്ലാം വിട്ടുപിരിഞ്ഞതായിരുന്നു ഏറ്റവും വേദനാജനകമായ ഒന്ന്.

കാന്റർബറി പള്ളിയിലും സഹോദരി താമസിക്കുന്ന പാരീസിലെ വിശുദ്ധ പള്ളികളിലും പോയി മുട്ടിപ്പായി പ്രാർത്ഥിച്ചു. ജെറുസലേം പള്ളിയിലെ അൾത്താരക്ക് സമീപം വച്ച്,  വേദനയുടെ പാരമ്യത്തിൽ മാർഗററ്റ് പ്രാർത്ഥിച്ചു പോയി:

"കാരുണ്യവാനായ ദൈവമേ, കുറച്ചു വർഷത്തേങ്കിലും എനിക്കൊരു കുഞ്ഞിനെ തരേണമേ..അതു കഴിഞ്ഞങ്ങ് തിരികെ എടുത്തോളൂ.."

*     *      *      *      *       *      *      *

ന്യൂറോബ്ലാസ്റ്റോമാ ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന  മകന്റെ അടുത്തിരുന്ന്, മാർഗററ്റ് തന്റെ കഴിഞ്ഞകാല ജീവിതം ഓർമ്മിക്കുകയാണ്.

കട്ടിലിൽ ഇരുന്നുകൊണ്ട് ജെറോമും ജോണും കൂടി കാറിന്റെ വീൽ റിപ്പെയർ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് മൂകതയും വിഷമവും നിറഞ്ഞിരുന്നു. തന്റെ മകനെ നോക്കുമ്പോഴെല്ലാം ' ഒരു പ്രാർത്ഥനയിലൂടെ താൻ ദൈവത്തെ പരീക്ഷിച്ചു കളഞ്ഞു' എന്നൊരു മനസ്സാക്ഷിക്കുത്തുണ്ടായി മാർഗററ്റിന്.  ക്രിസ്തുമസ്സ് വരെയെങ്കിലും മകൻ തങ്ങളുടെ കൂടെയുണ്ടാകേണമെ എന്നവർ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കണ്ണടയുടെ ഫ്രെയിമുകളിൽ കണ്ണുനീർക്കണങ്ങൾ എപ്പോഴും തങ്ങി നിന്നു.

"ട്രയിൻ സമയത്തെത്തുകയാണെങ്കിൽ നാലരക്ക് തന്നെ അവർ ലണ്ടനിലെത്തും. എനിക്ക് മൂന്നരക്കു തന്നെ ഇറങ്ങണം എങ്കിലെ വൈകുന്നേരത്തെ തിരക്കിനു മുമ്പേ ഞങ്ങൾക്കിവിടെയെത്താൻ പറ്റു. ടെസ്റ്റ് റിപ്പോർട്ടിന്റെ മെയിൽ കിട്ടിയോ? "

ജോൺ ഭാര്യയോട് ചോദിച്ചു.

"കിട്ടി"

"ഡാഡ്, പാരീസിൽ നിന്ന് ലണ്ടനിലേക്കുള്ള യൂറോസ്റ്റാർ ട്രെയിനുകൾക്ക് എത്ര വേഗതയുണ്ട്?" ജെറോം ചോദിച്ചു.

" ഞങ്ങളുടെ കാറുകളെക്കാലുമൊക്കെ വളരെയേറേ" ജോൺ മകനെ തലോടിക്കൊണ്ട് പറഞ്ഞു.

"കാതെലീൻ ആന്റിയും സ്റ്റുവാർട്ടങ്കിളും തിരിച്ചു പോകുമ്പോൾ നമ്മളും പോകുമോ പാരീസിലേക്ക്? എന്നാലെനിക്ക് ട്രയിനിൽ കയറാം"

"പോകാം" ജോൺ പറഞ്ഞു.

ഇവിടുന്ന് പോയിട്ടുവേണം പള്ളിയിലെ കൊയറിൽ വീണ്ടും പാടാൻ പോവാൻ. ഇത്തവണ ക്രിസ്തുമസ്സിന് സാന്റാ ലൂസിയ പാടുന്നെന്നാണ് ലൂസിയ പറഞ്ഞത്. ക്രിസ്തുമസ്സിന് സാന്റാ വരുമ്പോൾ ചോദിക്കാനൊരു സമ്മാനവും മനസ്സിലുണ്ട്" ജെറോമിന് ഉത്സാഹമായി.

തന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണാതിരിക്കാൻ മാർഗററ്റ് ജനാലയ്ക്കരികിലേക്ക് ചെന്ന് ദൂരേക്ക് നോക്കി നിന്നു.

മാർഗററ്റിന്റെ സഹോദരി കാതെലീനും  ഭർത്താവ് സ്റ്റുവാർട്ടും അദ്ദേഹത്തിന്റെ മാതാപിതാക്കളും എത്തിച്ചേർന്നപ്പോൾ ആറുമണികഴിഞ്ഞിരുന്നു.

തലമുടിയെല്ലാം കൊഴിഞ്ഞ്, ശോഷിച്ച ശരീരവുമായി ജെറോമിനെ കണ്ടപ്പോൾ കാതെലീന്റെ ഉള്ളൊന്നു പിടഞ്ഞു. താൻ വിതുമ്പിപ്പോകുമോ എന്നവർ സംശയിച്ചു. എന്നാലും അത് പുറത്തുകാട്ടാതെ അവർ ജെറോമിനായി കൊണ്ട് വന്ന കളിപ്പാട്ടങ്ങൾ പുറത്തെടുത്ത് വയ്ക്കാൻ തുടങ്ങി.

"മോന് ആന്റി കേക്കും കളിപ്പാട്ടങ്ങളും കൊണ്ടു വന്നിട്ടുണ്ടല്ലോ"

ഫിഡ്ജറ്റ് സ്പിന്നറും ലെഗോസും കണ്ടപ്പോൾ ജെറോമിന് വലിയ സന്തോഷമായി.

"അങ്കിൾ ചായ കുടിച്ചൊന്ന് വിശ്രമിക്കണം. ഇവിടെ തണുപ്പ് കൂടുതലാണ്. കൂടുതൽ സ്വെറ്ററുകളും കമ്പിളിയും വേണമെങ്കിൽ ജോൺ പോയി വരുമ്പോൾ കൊണ്ടുവരും" മാർഗററ്റ്,  സ്റ്റുവാർട്ടിന്റെ അച്ഛൻ ജേക്കബ്സൺ അങ്കിളിനോട് പറഞ്ഞു.

അദ്ദേഹത്തിന്റെ ഭാര്യ കട്ടിലിനരികെയിരുന്ന് ജെറോമിനെ തലോടി കൊണ്ടിരുന്നു.

ഒരാവശ്യവുമായി ലണ്ടനിൽ വന്ന, സീറോ മലബാർ സഭയുടെ നോർത്താംപ്റ്റണിലെ  പുരോഹിതൻ റവ. ഡോ. കുര്യാക്കോസ് പുത്തൻപറമ്പിൽ, തിരിച്ചു പോകുന്ന വഴി കൂടെയുണ്ടായിരുന്ന വ്യവസായി, പാലാക്കാരൻ വർഗ്ഗീസിനോട് പറഞ്ഞു,

" വർഗ്ഗീസേ താൻ കാർ വലത്തോട്ട് തിരിച്ചു വിട്ടോ.. താച്ചർ മെമോറിയൽ സെന്റർ ഫോർ ഓൻകോളജി വരെയൊന്ന് പോകണം.നമ്മുടെ റ്റളിവറിന്റെ മകനെ അഡ്മിറ്റ് ചെയ്തിരിക്കുവാ. ഇനിയൊന്നും ചെയ്യാനില്ലെന്നാ പറയണേ.. ആ കുടുംബമാകെ തളർന്നിരിക്കുവാ. എല്ലാം ദൈവേച്ഛയല്ല്യോ. പ്രാർത്ഥിക്കാനല്ലെ കഴിയൂ. ഇതുവരെ വന്ന സ്ഥിതിക്ക്..."

"മണിയേതാണ്ട് ഏഴരയായില്ല്യോച്ചോ. ചെറിയ മഴയും ചാറുന്നുണ്ട്.  പോകണോ" വർഗ്ഗീസ് ചെറിയൊരു മടിയോടെ ചോദിച്ചു.

"റ്റളിവർ നമുക്ക് വേണ്ടപ്പെട്ട ആളാണടോ വർഗ്ഗീസേ. ചർച്ചിനൊരുപാട് സഹായം ചെയ്തില്ല്യൊ. കൂടാതെ ഞാനയാളുടെ സ്ഥിരം കസ്റ്റമറുമാ. അല്ലേത്തന്നെ ഒരു മണിക്കൂർ താമസിച്ചെന്നും പറഞ്ഞ് എന്നാ സംഭവിക്കാനാ"

ആശുപത്രിയിലെത്തി പാർക്കിംഗ് കോർണറിൽ കാർ പാർക്ക് ചെയ്തശേഷം വർഗ്ഗീസ് ചോദിച്ചു:

"കുടയെടുക്കണോച്ചോ?"

"വേണ്ടാ. ഞാൻ നടന്നങ്ങ് പോയേക്കാം. താൻ വേണേൽ ആ ജാക്കറ്റിട്ടോ"

ഫാദറിനെ കണ്ടപ്പോൾ റ്റളിവറും മാർഗററ്റും എണീറ്റ് വന്ന് സ്തുതി പറഞ്ഞു. മറ്റു കുടുംബാങ്ങൾക്ക് പരിചയപ്പെടുത്തി.

"ഹീ ഈസ് വർഗ്ഗീസ്. ഇൻഡസ്ട്രിയലിസ്റ്റ്. എന്റെ നാട്ടുകാരനാണ്" ഫാദർ പരിചയപ്പെടുത്തി. തുടർന്നദ്ദേഹം ജെറോമിനെ ചുംബിച്ച് തലോടിക്കൊണ്ടടുത്തിരുന്നു. ട്രീറ്റ്മെന്റിനെക്കുറിച്ചും മരുന്നുകളെ കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞു. 

"മഞ്ഞും മഴയും. വല്ലാത്തൊരു കാലാവസ്ഥതന്നെ" ജേക്കബ്സൺ അങ്കിൾ പറഞ്ഞു.  "പഴയതുപോലെയല്ല. ലണ്ടനൊക്കെ ആകെ മാറിയിരിക്കുന്നു. ഞങ്ങളെപോലുള്ള സാധാരണക്കാർക്ക് ജീവിതവും അസാധ്യമായി. എങ്ങും കണ്ടിട്ടില്ലാത്ത ചെലവും വിലക്കയറ്റവും" തുടർന്നദ്ദേഹം ഒരു ബ്ലാങ്കറ്റ്  പുതക്കുകയും അല്പം ചായ കുടിക്കുകയും ചെയ്തു. "റൊട്ടിക്കും ബ്ലാക്ക് പുഡ്ഡിംഗിനും പോലും തീ പിടിച്ച വില" അങ്കിൾ തുടർന്നു:

"കൺസെർവേറ്റീവ്സ് എന്താണ്  ചെയ്തു കൂട്ടുന്നത്. കാമറോൺ വല്ലാത്തൊരു കളി കളിച്ചു കളഞ്ഞു. ഈ ബ്രക്സിറ്റ് രാജ്യത്തെ കുഴയ്ക്കും. തെരേസക്ക് എന്തു ചെയ്യാൻ കഴിയുമെന്നാണ്? കൊട്ടാരത്തിലുള്ളവർക്ക് ഇതിലൊന്നും വിചാരമില്ലേ? താങ്കളുടെ നാട്ടിലും നെഹ്റു കുടുംബത്തെ അട്ടിമാറിച്ചുവെന്ന് കേട്ടല്ലോ"

വർഗ്ഗീസ് തന്റെ കൈയിലുള്ള ' ഈങ്കിലാബ് സിന്ദാബാദ് വച്ച്' ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും താൻ വന്ന വഴികളെക്കുറിച്ചുമൊക്കെ, അഭിമാനത്തോടെ ഒരു പ്രസംഗം നടത്താമെന്ന് വിചാരിച്ചെങ്കിലും അനുചിതമെന്ന് കണ്ട് വേണ്ടെന്ന് വച്ചു. 

" ആർട്ട്ക്കിൾ അൻപത് പാർലമെന്റ് ചർച്ചക്കെടുക്കുമെന്നാ കേൾക്കണേ. ലേബേഴ്സ് വന്നാലും സ്ഥിതി ഇതു തന്നെ" കോഫി കുടിക്കുന്നതിനിടയിൽ വർഗ്ഗീസ് പറഞ്ഞു.

"ഹ്ങും.. ഞാനൊരു കൃഷിക്കാരനായിരുന്നു. അന്നൊക്കെ നീക്കിയിരിപ്പുണ്ടായിരുന്നു. ഇന്ന് നെട്ടോട്ടം മാത്രമാണുള്ളത്" അങ്കിൾ പറഞ്ഞു.

ഫാദർ കുര്യോക്കോസ് ഒന്ന് പുഞ്ചിരിച്ചു. തുടർന്നദ്ദേഹം, നോർത്താംപ്റ്റണിൽ പണിയാനിരിക്കുന്ന സഭയുടെ പുതിയ പള്ളിയെപ്പറ്റി സൂചിപ്പിച്ചതിനു ശേഷം പ്രാർത്ഥിക്കാനായി എഴുന്നേറ്റു.

പോകാൻ നേരത്ത്, വാതിൽക്കൽ വച്ച് മാർഗററ്റ് പറഞ്ഞു:

"ഫാദർ, മകനെ പ്രാർത്ഥനയിലോർക്കേണമേ. അവൻ ക്രിസ്തുമസ്സിനായി കാത്തിരിക്കുകയാണ്. എത്ര നാൾ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നറിയില്ല. ഞങ്ങൾക്ക് കഴിയാവുന്നത്രയും സ്നേഹവും സന്തോഷവും നൽകുകയാണ്" അവർ കണ്ണുനീർ തുടച്ചു.

എല്ലാം ദൈവത്തിലർപ്പിക്കാമെന്ന് പറഞ്ഞ് ഫാദർ സമാധാനിപ്പിച്ചു.

"അച്ചോ, സായിപ്പ് കുഞ്ഞിന്റെ ദണ്ണം കാണാൻ വന്ന കാര്യം തൽക്കാലം ചർച്ച് കമ്മിറ്റിയിലുള്ളവരറിയണ്ടാ"

കാറോടിക്കുമ്പോൾ വർഗ്ഗീസ് പറഞ്ഞു.

"അതെന്താ വർഗ്ഗീസേ?"

"അച്ചനറിയത്തില്ല്യോ ഇവറ്റകളുടെ സ്വഭാവം..പള്ളിയിലുള്ളവരുടെ ദീനം പ്രാർത്ഥിക്കാൻ പോകാതെ അന്യസഭയിൽ പോകാൻ അച്ചന് സമയമുണ്ടല്ലോ എന്നും പറഞ്ഞവർ എന്റെ മേക്കത്തിട്ട് കേറും. അച്ചനോടൊന്നും പറയുകേലാ.."

"എല്ലാവരെയും മനുഷ്യരായി കാണാനുള്ള സ്വാതന്ത്ര്യം എനിക്കില്ല്യോ വർഗ്ഗീസേ?"

"എനിക്കറിയാഞ്ഞിട്ടാണോച്ചോ? പണത്തിന്റെ കൊഴുപ്പാണച്ചോ ഇവർക്ക്.  പള്ളിയും പണിയേണം. സുഖമായിട്ടിരുന്നങ്ങ് പ്രാർത്ഥിക്കേം വേണം. എന്നാലൊട്ട് കാശിറാക്കാനും പറ്റുകേലാ. പള്ളി പണിയുന്ന കാര്യത്തിൽ ആർക്കുമൊരു ചൂടുമില്ല. ഒന്നും രണ്ടുമല്ല പത്ത് കോടിയാ ഞാൻ കോൺട്രിബ്യൂട്ട് ചെയ്തിരിക്കണേ..വർഷം നാലായി..അച്ചനറിയാല്ലോ, എന്റെ ലൂസി, ആശുപത്രിയിൽക്കിടന്ന്  രാപകലില്ലാതെ കഷ്ടപ്പെട്ടും, ഞാൻ സായിപ്പിന്റെ മുന്നിൽ ഓച്ഛാനിച്ചു നിന്നുമാ ഇക്കണ്ടതെല്ലാമുണ്ടാക്കിയത്. എന്നിട്ടിപ്പോ ചെകുത്താനും കടലിനുമിടയിലായി ഞാൻ. പത്തു കോടിയുടെ കാര്യം പറഞ്ഞപ്പോഴേ ലൂസി പറഞ്ഞതാ  നാട്ടിൽ വല്ല ഏലത്തോട്ടമോ പരുന്തൻപാറയിൽ ഒരു റിസോർട്ടോ വാങ്ങിയിടാൻ. ഞാൻ കേട്ടില്ല. ബാധ്യതകളെല്ലാം തലയിൽ കേറ്റി വക്കാൻ പപ്പായ്ക്ക് എന്നാത്തതിന്റെ സൂക്കേടാന്നാ പിള്ളേരും അവരുടെ കെട്ടിയോൻമാരും ചോദിക്കണേ. അച്ചനിതിനൊരു പരിഹാരം കണ്ടെത്തിത്തന്നെ പറ്റു. മീറ്റിംഗ് വച്ചാൽ ഒരുത്തനും വരികേലാ. ഈ ക്രിസ്തുമസ്സിന് പാതിരാക്കുർബാനക്കുശേഷം മീറ്റിംഗ് നടത്തി ഒരു തീരുമാനമായില്ലേൽ കാശ് ഞാൻ പിൻവലിക്കുമച്ചോ"

"എല്ലാത്തിനും വഴിയുണ്ടാക്കാം വർഗ്ഗീസ്. താനൊന്ന് സമാധാനമായിരിക്ക്" കുര്യാക്കോസച്ചൻ പറഞ്ഞു.

പൈൻ മരങ്ങൾ മഞ്ഞു പുതച്ചു കിടന്നു. സ്ട്രീറ്റുകൾ ലൈറ്റുകളാലും നക്ഷത്രങ്ങളാലും അലംകൃതമായി. കടകളുടെ മുൻപിൽ ക്രിസ്തുമസ്സ് ട്രീകൾ സ്ഥാനം പിടിച്ചു. ക്രിസ്തുമസ്സിന്റെ ആവേശത്തിൽ ജനങ്ങൾ സന്തോഷത്തോടെ ഒഴുകി. ഒരു ദിവസം സാമും ലൂയിസയും മാതാപിതാക്കളോടൊപ്പം ജെറോമിനെ കാണാൻ എത്തി. ലൂയിസക്കും സാമിനും കുറച്ചു പരിഭവമുണ്ട്. ആശുപത്രിയിലേക്ക് വരുന്നതിന് ഏതാനും നാളുകൾക്ക് മുമ്പ്, ഓടിക്കളിക്കുന്നതിനിടയിൽ ജെറോമിന്റെ കാൽ തട്ടി ലൂയിസയൊന്ന് വീണു. അതിനു ശേഷം അവർ പിണക്കത്തിലാണ്.

ലൂയിസ അമ്മയുടെ മറവിൽ നാണത്തോടെ ഒളിച്ചു നിന്നു.

"പോയി സമ്മാനം കൊടുക്ക് ലൂയിസാ. സാമേ ജെറോമിന് നിന്റെ ഗിഫ്റ്റ് കൊടുക്ക്" അമ്മ സ്റ്റെഫാനി പറഞ്ഞു.

സാമും ലൂയിസയും മുന്നോട്ടു വന്നു.

ജെറോം പുഞ്ചിരിച്ചു.

"എന്നോട് മിണ്ടുമോ?" അവൻ ചോദിച്ചു.

"മിണ്ടാം" ലൂയിസ പറഞ്ഞു.

ജെറോം സമ്മാനങ്ങൾ വാങ്ങി നന്ദി പറഞ്ഞു. ലൂയിസാ തലയിൽ വച്ചിരുന്ന പുത്തൻ ഹെയർബോയും സമ്മാനിച്ചു. ജെറോം തന്റെ ഏതാനും കാറുകൾ അവർക്ക് സമ്മാനമായി നൽകി. കുട്ടികൾ പെട്ടെന്ന് രമ്യതയിലായി. അവർ ഫിഡ്ജറ്റ് സ്പിന്നർ കറക്കുകയും ലൊഗോസ് കൂട്ടിയോജിപ്പിക്കുകയും ചെയ്തു.

മുതിർന്നവരുടെ മുഖത്ത് വിഷാദം നിറഞ്ഞു നിന്നു. വൃദ്ധ കേക്ക് മുറിച്ച് കുട്ടികൾക്ക് ജെറോം കൂട്ടുകാരോട് കളിക്കുന്നത് മാർഗററ്റ് നോക്കി നിന്നു.

"ട്രാൻസ്ഫ്യൂഷൻസ് നിർത്തിയോ? " സ്റ്റെഫാനി മെല്ലെ ചോദിച്ചു.

"ഇല്ല. തുടരുന്നുണ്ട്. അവൻ വീട്ടിൽ പോയി ക്രിസ്തുമസ്സ് ആഘോഷിക്കാനായി കാത്തിരിക്കുകയാണ്. തന്നെക്കാണാൻ സാന്റാ വരുമെന്ന പ്രതീക്ഷയിലാണെന്റെ കുട്ടി" മാർഗററ്റ് കണ്ണുനീർ തുടച്ചു.

"ചികിത്സ അവസാനിപ്പിച്ച് വീട്ടിലേക്ക് പോകുന്നതോർക്കുമ്പോൾ ഞങ്ങളാകെ തകർന്നു പോകുന്നു സ്റ്റെഫാനി. പ്രതീക്ഷയോടെ ഞങ്ങൾ ഇവിടെത്തന്നെ ചികിത്സ തുടരുകയാണ്. ഇവിടുത്തെ കെയർ വീട്ടിലെ ഹോസ്പൈസിൽ കിട്ടില്ലല്ലോ. പെയിൻ കൺട്രോൾ ചെയ്യുകയും വേണം" അവർ തുടർന്നു പറഞ്ഞു.

സ്റ്റെഫാനി മാർഗററ്റിന്റെ കണ്ണുനീർ തുടച്ചു സമാധാനിപ്പിച്ചു.

പോകാൻ നേരത്ത്, ലൂസിയ കൂടെ വരാൻ കൂട്ടാക്കാതെ വാശി പിടിച്ചു. അടുത്തദിവസം വരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുമ്പോൾ ജെറോമിന്റെയും ലൂസിയായുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മകനെ സമാധാനിപ്പിക്കുവാനായി റ്റളിവർ, റ്റാബിൽ, ബോണിഎം പാടിയ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനവും ജിം റീവ്സിന്റെ ക്രിസ്തുമസ്സ് ഗാനങ്ങളും കേൾപ്പിച്ചു കൊടുത്തു.

രാത്രിയിൽ, തന്റെ പ്രാർത്ഥന ഒരു പാപമായിപ്പോയി എന്ന വേദനയോടെ മാർഗററ്റ് കോറിഡോറിൽ ചെന്ന് ആരും കാണാതെ പൊട്ടിക്കരഞ്ഞു. റ്റളിവർ വന്ന് ഭാര്യയെ സമാധാനിപ്പിച്ചു. ഇക്കാര്യമോർത്ത് വിഷമിക്കുമ്പോഴെല്ലാം " അങ്ങനെയല്ല" എന്നു പറഞ്ഞ് അദ്ദേഹം സമാധാനിപ്പിക്കാറുണ്ട്.

"നമുക്കവന് കഴിവതും ഷന്തോഷത്തോടെയുള്ള ക്രിസ്തുമസ്സ് ദിനങ്ങൾ സമ്മാനിക്കാം" ഭാര്യയെ ആശ്വസിപ്പിച്ച് വാർഡിലേക്ക് വരുമ്പോൾ റ്റളിവർ പറഞ്ഞു.

ജെറോം പാട്ടുകേട്ടുകൊണ്ട്  ജനാലയിലൂടെ നക്ഷത്രങ്ങളെ നോക്കിയിരുന്നു. ന്യൂറോബ്ലാസ്റ്റോമാ കാൻസറിന്റെ അവസാനഘട്ടത്തിലെ ഭീകരത കുട്ടിയെ ബാധിച്ചു തുടങ്ങിയിരുന്നു. അടുത്ത ദിവസങ്ങളിൽ ജെറോം വളരെ ക്ഷീണിതനും ഉത്സാഹമില്ലാതെയും കാണപ്പെട്ടു. എങ്കിലും ക്രിസ്തുമസ്സ് എന്നുകേൾക്കുമ്പോൾ കണ്ണുകൾ തിളങ്ങുകയും അവൻ പുഞ്ചിരിക്കുകയും ചെയ്യും.

ക്രിസ്തുമസ്സിന് തലേന്ന് നിക്കും ഫ്രെഡിയും കുടുംബമായെത്തി. മനസ്സിൽ സങ്കടമായിരുന്നെങ്കിലും തന്റെ കുഞ്ഞിന് സന്തോഷമാർന്ന നിമിഷങ്ങൾ സമ്മാനിക്കാൻ റ്റളിവറും മാർഗററ്റും പ്രത്യേകം ശ്രദ്ധിച്ചു. നിക്കിന്റെയും ഫ്രെഡിയുടേയും കുട്ടികൾ ജെറോമിന് സമ്മാനങ്ങൾ നൽകി. അവർ ജെറോമിനേക്കാളും മുതിർന്നവരായിരുന്നു. ക്രിസ്തുമസ്സ് ട്രീ ഒരുക്കാനും ബലൂണുകളും റിബണുകളും കൊണ്ട് വാർഡലങ്കരിക്കാനും അവർ ജെറോമിനെ സഹായിച്ചു. കുട്ടികൾ ക്രിസ്തുമസ്സ് ഗാനങ്ങൾ പാടുകയും കേക്ക് കഴിക്കുകയും ചെയ്തു. നിക്കിന്റെ ഭാര്യ എഡിത്ത് ഇതെല്ലാം ഒരു കാമറയിൽ പകർത്തി മാർഗററ്റിന് നൽകി. പുഞ്ചിരിക്കുന്ന കുരുന്നുമുഖത്തിന്റെ  അവസാനത്തെ ഓർമ്മകളാണവ.

വൈകുന്നേരം ജെറോമിനോട് യാത്ര പറഞ്ഞ് അവർ പോകാനൊരുങ്ങിയപ്പോൾ രോഗം വല്ലാതെ മൂർച്ഛിച്ചു. രണ്ട് തവണ രക്തം ഛർദ്ദിച്ചു. നഴ്സുമാർ വന്ന് പെയിൻ കൺട്രോൾ ഡോസുകൾ നൽകുകയും ശ്വാസതടസ്സമുണ്ടാകുകയാണെങ്കിൽ നൽകേണ്ടവ കട്ടിലിനരികെ സജ്ജീകരിക്കുകയും ചെയ്തു. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി അവർ ഡോക്ടറോട് നിർദ്ദേശം ചോദിച്ചു കൊണ്ടിരുന്നു.

മരുന്നിന്റെ എഫക്ടിൽ ജെറോം ഒന്നുമയങ്ങി. ഇടയ്ക്ക് ഉണരുമ്പോഴെല്ലാം അവൻ സാന്റായെക്കുറിച്ചു ചോദിച്ചു.

"മമ്മാ, സാന്റാ എപ്പോഴാ വരുന്നേ?"

"ഉടൻ വരും ജെറോം. ഉടൻ " മാർഗററ്റ് പറഞ്ഞു. " എന്റെ മകനെക്കാണാൻ ഈ ആശുപത്രി വാർഡിലേക്കൊരു സാന്റാക്ലോസ് വരുമോ ?" അവർ വേദനയോടെ മനസ്സിൽ ചോദിച്ചു.

കാതെലീനും, എഡിത്തും ജെന്നിഫറും മാർഗററ്റിനെ സമാധാനിപ്പിച്ചു കൊണ്ട് അരികെയിരുന്നു. റ്റളിവർ, നിക്കിനും ഫ്രെഡിയോടൊപ്പം ഡോക്ടറുടെ റൂമിലേക്ക് പോയിരുന്നു. വൃദ്ധ സ്റ്റുവാർട്ടിനെ ഫോണിൽ വിളിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കുട്ടികളെ, ജേക്കബ്സൺ അങ്കിൾ ഗസ്റ്റ് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.

"സൈലന്റ് നൈറ്റ് ഹോളി നൈറ്റ്" എന്ന ഗാനം താഴെ സ്ട്രീറ്റിൽ നിന്നെവിടുന്നോ ഒഴുകി വന്നു. ജനങ്ങൾ ക്രിസ്തുമസ്സ് ഈവിന് വേണ്ടി തയ്യാറെടുക്കുകയാണ്. ജനാലയ്ക്കരികെയുള്ള പൈൻ മരത്തിൽ സ്റ്റാറുകളും ലൈറ്റുകളും തൂക്കിയിരിക്കുന്നു. ചുറ്റിനും കളർ ബൾബുകൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. സ്ട്രീറ്റിൽ, സന്തോഷത്തോടെ നടക്കുന്ന കുട്ടികളുടെ ശബ്ദത്തിന് കാതോർത്തുകൊണ്ട് ജെറോം കിടന്നു. ലൂസിയയും സാമും ഇപ്പോൾ പളളിയിലെ കൊയറിൽ സാന്റാ ലൂസിയ പാടുകയായിരിക്കും. അവൻ വിചാരിച്ചു. തന്നെ കാണാൻ സാന്റാ കടന്നുവരുന്നുണ്ടോ എന്നറിയാൻ ജെറോം ഇടയ്ക്കിടെ വാതിലിലേക്ക് നോക്കി.

ഫാദർ കുര്യാക്കോസ് പള്ളിയിൽ മിഡ്നൈറ്റ് മാസ്സിനുള്ള ഒരുക്കങ്ങളെല്ലാം വിലയിരുത്തിയ ശേഷം രാത്രി ഒൻപത് മണിയോടെ തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ ഔദ്യോദിക വസതിയിൽ വന്നു. ആർച്ചുബിഷപ്പിന്റെ ഓഫീസിൽ നിന്നോ വത്തിക്കാനിൽ നിന്നോ ഇ മെയിലുകൾ ഉണ്ടോ എന്ന് പരിശോധിച്ചു. തന്റെ ഫേയ്സ്ബുക്ക് പേജിലും പള്ളിയുടെ ഒഫീഷ്യൽ പേജിലും ക്രിസ്തുമസ്സ് ആശംസകൾ പോസ്റ്റ് ചെയ്തു. വാട്സ്സാപ്പ് ഗ്രൂപ്പിൽ ചില നിർദ്ദേശങ്ങൾ നൽകി. ചങ്ങനാശ്ശേരിയിലുള്ള തന്റെ സഹോദരിയെ വിളിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള സഹോദരിയുടെ മക്കളെ വിളിച്ച് അവർക്കും മക്കൾക്കും ക്രിസ്തുമസ്സ് ആശംസകൾ നേർന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കഞ്ഞി കുറച്ചെടുത്ത് ചൂടാക്കി കുടിച്ചു. കുർബാനക്ക് പോകുന്നതിന് മുമ്പ് കുറച്ച് വിശ്രമിക്കാമെന്ന് വിചാരിച്ച്  ളോഹ അഴിച്ച് വച്ച് ഒന്നു മയങ്ങാൻ കിടന്നു.

ദൈവം അദ്ദേഹത്തോട് ചോദിച്ചു:

"കുര്യാക്കോസേ നീ ഈ സമയം ഉറങ്ങുന്നതെന്ത്?"

"കർത്താവേ.. പാതിരാക്കുർബ്ബാനയുണ്ട്. അത് കഴിഞ്ഞ് ചർച്ച് കമ്മിറ്റി മീറ്റിംഗുണ്ട്. രാവിലെ നാട്ടിൽ നിന്ന് ചില മെത്രാൻമാർ അതിഥികളായുണ്ട്. ഒന്നു കണ്ണടക്കാന്നും വച്ചാ ഞാൻ.."

"നീ ഉണർന്നെണീക്കുക. പിന്നെ തിരുപ്പിറവിക്ക് നിങ്ങൾ ധരിക്കാറുള്ള ആ കുപ്പായമൊക്കെ ധരിച്ച്, ആശുപത്രിയിൽ നീ സന്ദർശിച്ച ആ ബാലനെ വീണ്ടും ചെന്ന് കാണുക"

"അയ്യോ കർത്താവെ എന്റെ കുർബ്ബാന..കമ്മിറ്റി കൂടിയില്ലേൽ ആകെ പ്രശ്നമാകും. ഞങ്ങളങ്ങേക്ക് ഒരു പുതിയ പള്ളി പണിയണമെന്ന് നിരീക്കുവാ. കർത്താവേ..വിശ്വാസികളേയും സഭയേയും ഉറപ്പിക്കുവാൻ.."

"ഞാൻ നിവസിക്കാനാഗ്രഹിക്കാത്ത സൗധങ്ങളെ നീ പടുത്തുയർത്തുന്നതെന്തിന്? സഭയേയും വിശ്വാസികളേയും കുറിച്ച് വൃഥാ ആകുലപ്പെടുന്നതുമെന്ത്? അവയെല്ലാം എനിക്ക് വിട്ടേക്കുക. നിനക്ക് ചുറ്റുമുള്ളവരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും കണ്ണീരൊപ്പുകയും ചെയ്യുക. നീ ധരിക്കുന്ന വസ്ത്രം വിശുദ്ധമായതിനാൽ അതിനോട് നീതി പുലർത്തുക.  തിബെര്യാസ് കടൽക്കരയിൽ വച്ച് അപ്പോസ്തലനോട് പറയപ്പെട്ട വാക്കുകൾ നീ വായിച്ചിട്ടുണ്ടോ?"

"ഉവ്വ് കർത്താവെ. ഞാൻ വായിച്ചിട്ടുണ്ട്"

"എന്നാൽ എന്നിൽ കോപം വരുത്താതെ ഞാൻ പറയുന്നത് കേൾക്കാ"

" അങ്ങ് പറയുന്നതുപോലെ കേൾക്കാം കർത്താവെ.. എനിക്ക് വഴികാട്ടേണമേ"

"നാളെ നിന്റെ കൂട്ടുകാരൻ വർഗ്ഗീസിനെ കാണുമ്പോൾ പറയുകയും ചെയ്ക, ഉയർച്ചയിലിത്രയും അഹങ്കരിക്കേണ്ടതില്ലെന്ന്"

ഫാദർ കുര്യാക്കോസ് എഴുന്നേറ്റ് കൈ കൂപ്പി നിന്നു. താൻ കണ്ടത് സ്വപ്നമാണോ അതോ യഥാർത്ഥത്തിൽ ദൈവം തന്നോട് സംസാരിച്ചോ എന്നൊന്നും ആലോചിച്ചു നോക്കാൻ നിൽക്കാതെ അദ്ദേഹം പെട്ടെന്ന് ളോഹ ധരിച്ച് പുറത്തിറങ്ങി. അടുത്തുള്ള കടയിൽ നിന്ന് സാന്റാക്ലോസിനുള്ള കുപ്പായങ്ങളും വാങ്ങി ഒരു ടാക്സി പിടിച്ച് ലണ്ടനിലേക്ക് പുറപ്പെട്ടു.

"ഉദ്ദേശം എത്ര സമയമെടുക്കും? അദ്ദേഹം ഡ്രൈവറോട് ചോദിച്ചു.

" ഏകദേശം രണ്ട് മണിക്കൂർ ഫാദർ" അയാൾ പറഞ്ഞു.

ജെറോമിന്റെ നില വളരെ മോശപ്പെട്ടിരുന്നു. അവൻ സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടി.

ചിലപ്പോഴൊക്കെ ശ്വാസതടസ്സമുണ്ടായി. സാന്റാ കടന്നുവരുന്നുണ്ടോ എന്ന് ഇടക്കിടെ ചരിഞ്ഞു നോക്കാൻ ശ്രമിച്ചു.

"കുഞ്ഞ് കേക്ക് കഴിക്കുമെന്നു തോന്നുന്നു. എടുത്ത് കൊടുക്ക്" വൃദ്ധ മാർഗററ്റിനോട് പറഞ്ഞു.

മാർഗററ്റ് കേക്ക് പൊടിച്ച് ഒരു സ്പൂണിൽ എടുത്ത് വായിലേക്ക് വച്ചുകൊടുത്തു. ജെറോം  കട്ടിലിൽ കിടന്ന ഫിഡ്ജറ്റ് സ്പിന്നറിലേക്ക് കൈ നീട്ടി റ്റളിവർ അതെടുത്ത് കൈയിൽ വച്ച് കൊടുത്ത് കറക്കാൻ സഹായിച്ചു. മറ്റു കളിപ്പാട്ടങ്ങളും കട്ടിലിൽ നിരത്തി വച്ചു. ജെറോം തന്റെ പ്രിയപ്പെട്ട കാറുകളെ നോക്കിക്കൊണ്ട് കിടന്നു.

രാത്രി പതിനൊന്നര കഴിഞ്ഞപ്പോൾ സ്റ്റെഫാനിയും ഭർത്താവുമെത്തി. കൂടെ സാമും ഉണ്ടായിരുന്നു.

"ലൂയിസയെ അച്ഛന്റെ കൂടെയാക്കിയിട്ടാ വന്നത്. ഇവനുകൂടെ വരണമെന്ന് വല്ലാത്ത നിർബന്ധം" സ്റ്റെഫാനി പറഞ്ഞു. 

"ജെറോം. ഇതാ സാം വന്നിരിക്കുന്നു. നോക്ക്" മാർഗററ്റ്  സാമിനെ കട്ടിലിനരികിലേക്ക്  നിർത്തി.

"ജെറോം. ഇറ്റ്സ് മീ സാം.  നീ ഇനി കൊയറിൽ വരില്ലെന്നാ അവർ പറയണേ. നീ എവിടെയാ പോണേ? നീ പോകല്ലേ.. ഇനി ഞാൻ വഴക്കൊന്നുമുണ്ടാക്കില്ല. അതിനു വേണ്ടിയാ ഞാൻ വന്നേ"

റ്റളിവർ തളർന്ന് ചുമരിലേക്ക് ചാരി നിന്നു. സ്റ്റെഫാനി മകനെ അരികിലേക്ക് വിളിച്ചു നിർത്തി.

ഫാദർ കുര്യാക്കോസ് വാതിൽ തുറന്ന് പെട്ടെന്ന് അകത്തേക്ക് കയറി. അദ്ദേഹം വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. സാന്റാ ക്ലോസ്സിന്റെ വേഷത്തിൽ ഫാദറിനെ കണ്ടപ്പോൾ  എല്ലാവരും അത്ഭുതപ്പെട്ടു പോയി.

അദ്ദേഹം അടുത്ത് വന്ന് ജെറോമിനെ ചുംബിച്ച്  സമ്മാനപ്പൊതി അവന്റെ കൈയ്യിൽ  വച്ചുകൊടുത്തു. ജെറോം ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. സാന്റായുടെ വേഷവും, ഫാദർ കുര്യാക്കോസിന്റെ നരച്ച താടിയുമൊക്കെ കണ്ടപ്പോൾ, അതൊരു യഥാർത്ഥ സാന്റാ ആണെന്ന് അവന് തോന്നിയിട്ടുണ്ടാകണം.

"ജെറോം നിന്റെ മനസ്സിലുള്ള ചോദ്യം സാന്റായോട് ചോദിക്ക്" കാതെലീൻ ഓർമ്മിപ്പിച്ചു.

ജെറോം തലചരിച്ച് അമ്മയെ ഒന്നു നോക്കി.

"അവന് എന്തോ പറയണമെന്നുണ്ട്" ഫാദർ പറഞ്ഞു.

"സാന്റായോട് ഒരനുജത്തിയെ സമ്മാനമായി ചോദിക്കണമെന്ന് അവൻ എപ്പോഴും പറയാറുണ്ട്" മാർഗററ്റ് കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

"ജെറോം..ലൂയിസായെ നിന്റെ അനുജത്തിയായിട്ട് കൂട്ടിക്കോ... ഞാനിനി അങ്ങനെ പറയില്ല" സാം പറഞ്ഞു. ജെറോം സാമിനെ നോക്കി വീണ്ടുമൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഫാദർ അരികിലെത്തി സാമിനെ ആശ്ലേഷിച്ചു.

ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ഗ്വിനത് ഹച്ചിൻസൺ ഏതാനും ജൂനിയർ ഡോക്ടേഴ്സുമായി വാർഡിലേക്ക് വന്നു.

അവർ ജെറോമിനെ ചുംബിച്ചു.

" മോൻ സാന്റായെ കണ്ടല്ലോ" കവിളിൽ തലോടിക്കൊണ്ട് ഡോക്ടർ പറഞ്ഞു .

"യുവർ ഫ്രണ്ട് വിൽ ബി ആൾറൈറ്റ്" സാമിന്റെ ചുമലിൽ ഒന്നു തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു. " കുട്ടിയെ ആരെങ്കിലും ഗസ്റ്റ് റൂമിലേക്ക്  കൂട്ടിക്കൊണ്ട് പോകൂ, പ്ലീസ്. അവൻ ചിലപ്പോൾ പേടിക്കും" അവർ നിർദ്ദേശിച്ചു.

സാമിനെ അവന്റെ അച്ഛൻ ജേക്കബ്സൺ അങ്കിളിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

ഡോക്ടർ മോർഫീൻ ഡോസ് വിലയിരുത്തി. അപ്പോൾ ചെയ്ത ടെസ്റ്റ് റിപ്പോർട്ടുകൾ പരിശോധിച്ചു.

"ബ്ലഡ് വൊമിറ്റിംഗ് ഉണ്ടാവുകയാണെങ്കിൽ കറുത്ത ടവൽ ഉപയോഗിക്കു" അവർ സഴ്സ്മാരോട് പറഞ്ഞു. ബ്ലീഡിംഗോ കടുത്ത ശ്വാസതടസ്സമോ ഉണ്ടാവുകയാണെങ്കിൽ അടിയന്തരമായി ചെയ്യേണ്ടതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി. ഇത് അവസാന നിമിഷങ്ങളാണെന്ന് അവർ മനസ്സിലാക്കിയിരുന്നു.

ഒരു ശാന്തരാവിന്റെ ധന്യത ലണ്ടൻ നഗരത്തിലെങ്ങും നിറഞ്ഞു നിന്നു. അത്, സ്ട്രീറ്റുകളിൽ നിന്നും, ഭവനങ്ങളിൽ നിന്നും, ജനഹൃദയങ്ങളിൽ നിന്നും പ്രതിഫലിച്ചു കണ്ടു. ശാന്തരാത്രി..വിശുദ്ധരാത്രി... ഉണ്ണിയേശു ജനിച്ചപ്പോൾ, ആട്ടിടയൻമാർക്ക് വഴികാട്ടിയ വലിയ നക്ഷത്രത്തെക്കുറിച്ചുള്ള കഥ ജെറോമിനറിയാം. ആ നക്ഷത്രത്തെ ഇപ്പോൾ ജനാലക്കരികിൽ നിന്ന് നോക്കിയാൽ കാണാൻ കഴിയുമോ? പള്ളിയിൽ തന്റെ കൂട്ടുകാർ എങ്ങനെയാകും ക്രിസ്തുമസ്സ് ട്രീ അലങ്കരിച്ചിട്ടുണ്ടാവുക? ലൂസിയ ഇപ്പോൾ എവിടെയായിരിക്കും? വീട്ടിന്റെ മുറ്റത്തെ പൈൻ മരങ്ങളും തന്റെ പിങ്ക് റൂമിലെ, ആലോലമാടുന്ന ഡ്രീം കാച്ചേഴ്സും ഇപ്പോൾ എങ്ങനെയായിരിക്കും? തന്റെ ഇഷ്ട കളിപ്പാട്ടങ്ങളും കളർപെൻസിലുകളും..തന്റെ കുഞ്ഞുലോകത്തെ വലിയ കാര്യങ്ങളെപ്പറ്റി ജെറോം മനസ്സിൽ ചിന്തിച്ചു. ക്രിസ്തുമസ്സിനിപ്പോൾ പപ്പയും മമ്മായും എന്താണ് ചെയ്യാൻ പോകുന്നത്?

ജെറോം കണ്ണുതുറന്ന് പപ്പയേയും മമ്മിയേയും നോക്കിക്കൊണ്ട് കിടന്നു. പിന്നെയവൻ  മെല്ലെ , അവിടെ കൂടിനിന്നവരെയൊക്കെ ഒന്നു നോക്കാൻ ശ്രമിച്ചു. പിന്നെയും പതുക്കെ തലതിരിച്ച് മാർഗററ്റിനെ നോക്കി. കുറച്ചുസമയം ആ നില തുടർന്നു.  തിളങ്ങുന്ന കണ്ണുകളിലും മുഖത്തും ഒരു ചൈതന്യം തെളിഞ്ഞു. മാർഗററ്റ് മുന്നിലേക്ക് വന്ന് മകനെ കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ടിരുന്നു. റ്റളിവറും അരികത്തേക്ക് വന്നു. . കണ്ണുകൾ പാതിയടഞ്ഞു. ഫിഡ്ജറ്റ് സ്പിന്നറും സമ്മാനപ്പോതിയും കട്ടിലിലേക്കൂർന്നു വീണു. ജെറോം വലതു കൈ കൊണ്ട് ബെഡ്ഷീറ്റിൽ ഒന്ന് മുറുകെ പിടിക്കാൻ ശ്രമിച്ചു. ദീർഘമായൊരു നിശ്വാസം പാതിയിലെങ്ങോ നിലച്ചു... കഴിഞ്ഞു.

ജെറോം മരിച്ചു.

ഡോക്ടർ ഗ്വിന്നത്ത് അടുത്തേക്ക് വന്ന് കണ്ണുകളടച്ചു.

"പ്രെയിസ് ടു ഗോഡ് ആൾമൈറ്റി. ഇറ്റ് വാസ് പീസ്ഫുൾ ആൻഡ് ഹീ വാസ് സ്മൈലിംഗ്" അവർ പറഞ്ഞു. തുടർന്ന് മരണസർട്ടിഫിക്കറ്റിന്റെ കാര്യങ്ങൾക്കായി പുറത്തേക്ക് പോയി.

റ്റളിവർ പൊട്ടിക്കരഞ്ഞു. മാർഗററ്റിന് തലകറങ്ങുന്നതായി തോന്നി. കട്ടിലിനരികെ മുട്ടുകുത്തി നിന്നിരുന്ന അവർ സഹോദരിയുടെ കൈ പിടിച്ചുകൊണ്ട് നിലത്തേക്കിരുന്നു. എങ്കിലും സമചിത്തത വീണ്ടെടുത്തുകൊണ്ട് പറഞ്ഞു:

"ആനിനെ അറിയിക്ക്"

കാതെലീൻ വാതിലിനടുത്തേക്ക് ചെന്ന്, അമേരിക്കയിലെ സർവ്വകലാശാലയിൽ പഠിക്കുന്ന മകൾ ആൻടോണിയെ വിളിച്ചു:

"ആൻ, ജെറോം പോയി... നീ വിഷമിക്കരുത്"

ഫാദർ കുര്യാക്കോസ് എണീറ്റ് പ്രാർത്ഥിച്ചു. തുടർന്നദ്ദേഹം മാർഗററ്റിനേയും റ്റളിവറേയും സമാധാനിപ്പിച്ചു:

"ദൈവത്തിന് എല്ലാത്തിനുമൊരു ഉദ്ദേശ്യമുണ്ട്. കർത്താവ് അവനെ വല്ലാതെ സ്നേഹിച്ചിരുന്നു. നിരന്തരം പ്രാർത്ഥനായിലായിരിപ്പിൻ" ഫാദർ പറഞ്ഞു. കുട്ടി, സാന്റാക്ലോസിനെ കണ്ടിട്ടു തന്നല്ലോ പോയത് എന്നൊരു ചെറിയ സംതൃപ്തി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

സ്റ്റുവാർട്ട് ഡെത്ത് സർട്ടിഫിക്കറ്റിനായി ഡോക്ടറുടെ അടുത്തേക്ക് പോയി.

ജെറോമിനെ ഒരു കോഫിനിൽ കിടത്തി. ജെന്നിഫറും സ്റ്റെഫാനിയും കൂടിച്ചേർന്ന് അവന്റെ കളിപ്പാട്ടങ്ങളും കോഫിനിലേക്കെടുത്തു വച്ചു. തന്റെ മകൻ യാത്രയാകുമ്പോൾ  പ്രിയ കളിപ്പാട്ടങ്ങളും കൂടെ വേണമെന്ന് മാർഗററ്റിന് നിർബന്ധമായിരുന്നു. ആശുപത്രിയിലെ ഓർമ്മകളേയും, കൂട്ടുകാരെയും, കളിപ്പാട്ടങ്ങളേയും പ്രിയപ്പെട്ട പപ്പയേയും മമ്മിയേയുമൊക്കെ വിട്ട് ജെറോം യാത്രയായി. ഇനി ജെറോമില്ല. അവന്റെ ഓർമ്മകൾ മാത്രമാണിനി. ആംബുലൻസിൽ ഫാദർ കുര്യോക്കോസ് അവരെ അനുഗമിച്ചു.

ലോകം തിരുപ്പിറവി ആഘോഷിച്ചു കഴിഞ്ഞിരുന്നു. പാതിരാക്കുർബ്ബാനയും ക്രിസ്തുമസ്സ് ആശംസകളും കഴിഞ്ഞ് ജനങ്ങൾ തെരുവിലൂടെ യാത്രയായി. റോഡുകളിൽ ക്രമാതീതമായ തിരക്കുണ്ടായിരുന്നു. ആംബുലൻസിലെ സീറ്റിൽ റ്റളിവർ കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരുന്നു. മാർഗററ്റ് ഭർത്താവിന്റെ ചുമലിൽ തല ചായ്ച്ചിരിക്കുകയായിരുന്നു.

രാവിലെ, നോർത്താംപ്റ്റണിലെ പള്ളിയിൽ ദുഃഖമണി മുഴങ്ങി. ജെറോമിന്റെ ശരീരം കൊണ്ടുവന്നപ്പോൾ, അവന്റെ സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും റീത്തുമായി കാത്തുനിൽപ്പുണ്ടായിരുന്നു. ജീവസ്സറ്റ ശരീരം കണ്ടപ്പോൾ അദ്ധ്യാപകരുടെ കണ്ണുകളും നിറഞ്ഞു. പ്രാർത്ഥനക്ക് ശേഷം മൃതശരീരം അടക്കാനായി കൊണ്ടുപോയി. സ്റ്റെഫാനിയും കാതെലീനും വിതുമ്പിക്കരഞ്ഞുകൊണ്ട് മാർഗററ്റിനെ ചുറ്റിപ്പിടിച്ചിരുന്നു. കരഞ്ഞുകൊണ്ട് നിന്നിരുന്ന ലൂയിസയേയും സാമിനേയും ജെന്നിഫർ കൂട്ടിക്കൊണ്ടുപോയി കാറിൽ തങ്ങളുടെ കുട്ടികളോടൊപ്പമിരുത്തി. ഡോ. ഗ്വിന്നത്തും ഭർത്താവിനൊപ്പം സംസ്കാര ചടങ്ങിന് വന്നെത്തിയിരുന്നു. അവസാന നാളുകളിലെ ജെറോമിന്റെ ഓർമ്മകൾ അവർക്ക് മറക്കാനാവത്തവയായിരുന്നു.

വർഗ്ഗീസ്, കുര്യോക്കോസച്ചനെ തേടിയലഞ്ഞ്, അവസാനം ഒരു ഊഹം വച്ച് ജെറോമിന്റെ സംസ്ക്കാരം നടക്കുന്ന സെമിത്തേരിയിലേക്കെത്തി.

ഫാദർ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് ജേക്കബ്സൺ അങ്കിളിനോടൊപ്പം നിൽക്കുകയായിരുന്നു.

"എന്റെ പൊന്നച്ചോ. ഇത് കൊലച്ചതിയായിപ്പോയി. അവിടെയാകെ തകിടംമറിഞ്ഞിരിക്കുവാ.. ഞാനൊരു ആയിരം വട്ടം വിളിച്ചുകാണും ഫോണിൽ"

"വർഗ്ഗീസേ ഞാനാ തിരക്കിൽ ഫോണെടുക്കാൻ വിട്ടുപോയി. റ്റളിവറിന്റെ മകൻ മരിച്ചു. ഇന്നലെ രാത്രി. ശുശ്രൂഷ നടക്കുവാ"

"അച്ചോ അവിടെ ഒരന്തവും കുന്തവുമില്ലാണ്ടിരിക്കുവാന്ന്. ജോസഫനച്ചനുണ്ടായിരുന്നതുകൊണ്ട് കുർബാന നടന്നു. കമ്മിറ്റി ചിതറിയ ആടുകളെപ്പോലായി. വിശ്വാസികൾ അച്ചനെയാ ചോദിക്കണെ. പളളിപോയിട്ട് ഒരു കുരിശടി പോലും പണിയാൻ പറ്റുമോന്ന് എനിക്കറിയാൻ മേല"

"എന്ത് പള്ളി എന്ത് വിശ്വാസികൾ വർഗ്ഗീസേ?" ഫാദർ ഒരു നെടിവീർപ്പോടെ ചോദിച്ചു.

"ഇതെന്ത് മറിമായം!!" വർഗ്ഗീസ് അല്പനേരം പകച്ചു നിന്നു. " ഒരൊറ്റ രാത്രി കൊണ്ട് അച്ചനാളങ്ങ് മാറിയോ? പുത്തൻപറമ്പിൽ അച്ചൻ പുണ്യവാളനച്ചനായോ!! അച്ചോ ചതിക്കരുത്"

"വർഗ്ഗീസേ നീ ചെവിയിൽ ശരിക്കു നുള്ളിക്കോ കേട്ടാ.. ഞാൻ പറഞ്ഞില്ലാന്ന് വേണ്ടാ. എപ്പോഴാണ് മുകളിൽ നിന്ന് വിധി വരുന്നതെന്ന് പറയാൻ പറ്റുകേലാ"

ഒരറ്റാക്ക് കഴിഞ്ഞ് രണ്ടാമത്തതിനായി കാത്തിരിക്കുന്ന വർഗ്ഗീസിന്റെ ഹൃദയമൊന്ന് പതറി. ഈ നടക്കുന്നത് തന്റെ ശവസംസ്ക്കാരമാണെന്നും വിലപിച്ചു കൊണ്ടിരിക്കുന്നത് തന്റെ ലൂസിയാണെന്നും ഒരു നിമിഷം അയാൾക്ക് തോന്നി. മനസ്സിൽ 'കർത്താവേ' എന്ന് വിളിച്ചുകൊണ്ട് വർഗ്ഗീസ് കുരിശു വരച്ചു കളഞ്ഞു.

അന്ത്യ പ്രാർത്ഥനകൾക്കു ശേഷം, പൂക്കൾ കൊണ്ടലങ്കരിച്ച കോഫിൻ താഴേക്കിറക്കി വച്ചു. മാർഗററ്റ് റ്റളിവറിന്റെ  മാറിൽ തലചായ്ച്ചു കൊണ്ട് നിന്നു. മകൻ ഇപ്പോഴും തന്നോട് കൂടെയുണ്ടെന്ന് അവരുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.  ജെറോം തന്റെയരികെയുണ്ടായിരുന്ന ഇന്നലെകളിൽ നിന്ന് ജെറോമില്ലാത്ത നിമിഷങ്ങളെ അഭിമുഖീരിക്കണ്ടിവരുന്നതിലെ നിസ്സഹായത.

ജീവന്റെ ജീവനായ മകൻ തന്നോടൊപ്പമുണ്ടല്ലോ. അതോ ഇല്ലയോ? എവിടെയായിരിക്കും അവൻ? എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നൊരു തകർന്ന മനസ്സിന്റെ ഉടമ. ആ വേർപാട് അവിടെ കൂടെ നിന്നവരുടെ ഹൃദയങ്ങളിലും ശൂന്യത സൃഷ്ടിച്ചിരുന്നു.

വൈദികൻ ബൈബിൾ വചനങ്ങൾ ചൊല്ലി കുരിശു വരച്ചു. ഫാദർ കുര്യോക്കോസ് റ്റലിവറിനെയും കുടുംബത്തേയും സാന്ത്വനിപ്പിച്ചിട്ട് വഗ്ഗീസിനൊപ്പം മടങ്ങിപ്പോയി. 

ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. മാർഗററ്റും റ്റളിവറും മാത്രം സന്ധ്യയയാകുന്നതു വരെ, തന്റെ മകനുറങ്ങുന്ന ഭൂമിയിലിരിന്നു. പിന്നെ സ്റ്റുവാർട്ടും കാതെലീനും വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി.

വീട്ടിൽ  ഏകാന്തയായിരിക്കുമ്പോഴെല്ലാം മാർഗററ്റ് ഓർക്കും:

'ദേഷ്യത്തോടെ വന്ന് തന്റെ വയറ്റിൽ ആഞ്ഞിടിക്കാൻ ഇനി ജെറൊമില്ല'

മകൻ സന്തോഷത്തോടെയാണോ മരിച്ചത്,  യാത്രയാകുമ്പോൾ അവൻ പുഞ്ചിരിക്കുകയായിരുന്നോ എന്ന് റ്റളിവർ  ഇടക്കൊക്കെ മനസ്സിൽ ചോദിച്ചുറപ്പിച്ചിരുന്നു. സന്തോഷം നിറഞ്ഞുനിൽക്കുന്ന ചില വീഡിയോ റിക്കോർഡിംഗ്സ്, സൂക്ഷിച്ചു വച്ച ഏതാനും സ്വർണ്ണതലമുടിച്ചുരുളുകൾ,  മഞ്ഞിലൂടെ തെന്നി നീങ്ങുമ്പോഴോ  അല്ലെങ്കിൽ ഒരു നീന്തൽക്കുളത്തിൽ നിന്നോ അമ്മയെ നോക്കിച്ചിരിക്കുന്ന ഫോട്ടോകൾ, കുത്തിവരകളും കുസൃതികളും കുഞ്ഞക്ഷരങ്ങളും നിറഞ്ഞ നോട്ടുബുക്കുകളിലെ വലിയ ലോകം, കളിപ്പാട്ടപ്പെട്ടിയിലുറങ്ങുന്ന  കളിക്കൂട്ടുകാരായ ജിറാഫുകളും ദിനോസറുകളും, "മമ്മാസ് ലിറ്റിൽ പ്രിൻസ്" എന്നെഴുതിയിരുന്ന ടീ ഷർട്ടും മറ്റു വസ്ത്രങ്ങളും, മിക്കിമൗസ് ചിരിച്ചുകൊണ്ട് നിൽക്കുന്ന ഷൂസ്, ക്രാഫ്റ്റ് ക്ലാസ്സിലെ അലങ്കാരപാവകളും ഒറിഗാമിയും, വിരുതുള്ളൊരു കുഞ്ഞൻ കാറ്റാടിയന്ത്രം, ഓടിയൊളിക്കാൻ ശ്രമിക്കുന്ന ഒരു മുയലിലെ ക്രയോൺ വർണ്ണങ്ങൾ അല്ലെങ്കിൽ ഒരു കുട്ടിക്കാൻവാസിൽ കരങ്ങളുയർത്തി നിൽക്കുന്ന പോളാർബെയർ, അമ്മയുടെ പഴയ ഹെയർപിന്നുകളും ചെറിയചെറിയ ചക്രങ്ങളും സ്ക്രൂകളും കൊച്ച് ശാസ്ത്രകൗതുകവും സമവാക്യങ്ങളും ഒളിപ്പിച്ചുവച്ച ടൂൾബാക്സ്, പിന്നെ  മനസ്സിൽ തങ്ങി നിൽക്കുന്ന ആ  പുഞ്ചിരിയും ശബ്ദവും. എല്ലാം റ്റളിവർ ദമ്പതികൾ മാറോടച്ചു. മകൻ തങ്ങൾക്കായി  ലോകത്തിൽ അവശേഷിപ്പിച്ച കുഞ്ഞുകുഞ്ഞ് ഓർമ്മകളുടെ സ്ത്രോതസ്സുകളാണവ. മുറ്റത്തെ പൈൻ മരങ്ങളും ആപ്പിളും പെയറും ഇലകളനക്കാതെ നിശബ്ദമായി നിന്നു. വരാന്തയിലെ  കോണിൽ ഒരു വേ ബോർഡ് ഏകാന്തമായിക്കിടന്നു. ജെറോമില്ലാത്ത ആ വീട് മൗനത്തിലാഴ്ന്നിരുന്നു. പൈൻ മരത്തിലെ ശിഖരത്തിൽ നിന്ന് ഒരു ഹോക്ക് ദൂരേക്കെങ്ങോ പറന്നു പോയി.

-അവസ്സാന വാക്ക്-

ദൈവം ഗബ്രിയേൽ മാലാഖയോട് പറഞ്ഞു:

"ഞാൻ ഭൂമിയിലുള്ളവർക്ക് ചില പാഠങ്ങൾ നൽകിയിരിക്കുന്നു. സത്യവിശ്വാസികളേയും നീതിയുള്ളവരേയും അവിടെ കണ്ടു. എന്റെ മനമലിഞ്ഞുമിരിക്കുന്നു. ഗബ്രിയേലേ നീ വീണ്ടും ഭൂമിയിലേക്ക് പോക. ഞാൻ പറയുന്നതുവരെ അവിടെ വസിക്ക"

മാർഗററ്റിന് ഒരു ദിവസം ഒബ്സ്റ്റെട്രീഷ്യൻ ഗൈനൊക്കോളോജിസ്റ്റിൽ നിന്നുള്ള ഇ മെയിൽ ലഭിച്ചു..

" യൂ ആർ കൺസീവിങ്ങ് എഗയിൻ. കൺഗ്രാജുലേഷൻസ്!!"

 

നൈർമല്യ.ജെ@ ജിമെയിൽ.കോം

നൈർമല്യ.ജെ@ ജിമെയിൽ.കോം

സ്നേഹമാപിനി

സ്നേഹമാപിനി